കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക് പിന്നീട് അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു. ആർടിഒ ഓഫീസിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന കൂടികാഴ്‌ചകളും രണ്ടാഴ്‌ചയിലേക്ക് നിർത്തിവെച്ചതായി റീജണൽ ട്രാൻസ്‌പോർട് ഓഫീസർ അറിയിച്ചു.
ബാങ്കുകൾ, മറ്റു സ്‌ഥാപനങ്ങൾ എന്നിവ മെയ് 5 വരെ ക്രമീകരിച്ചിട്ടുള്ള എല്ലാ കൂടിക്കാഴ്‌ചകളും നിർബന്ധമായും മാറ്റിവെക്കണമെന്ന് കളക്‌ടർ ഡോ. അദീല അബ്‌ദുള്ള നിർദേശിച്ചു. സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഹയർ സെക്കൻഡറി പരീക്ഷ ഒഴികെയുള്ള മറ്റെല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് അറിയാൻ നിരീക്ഷണവും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ജില്ലയിലെ 7 അന്തർസംസ്‌ഥാന ചെക്ക്പോസ്‌റ്റുകളിലും പോലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കും. ക്വാറന്റയ്ൻ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട റാപിഡ് റെസ്‌പോൺസ് ടീം തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ കൺട്രോൾ റൂമിന് കൈമാറും. തുടർ നടപടികൾക്കായി ഈ വിവരങ്ങൾ ബന്ധപ്പെട്ട സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരിലേക്കും കൈമാറും.
Read also: കാക്കനാട് ജയിലിൽ കോവിഡ് വ്യാപനം; 60 തടവുകാർക്കും, 2 ജീവനക്കാർക്കും രോഗം