തിരുവനന്തപുരം: പിസി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം. പിസി ജോർജ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും, വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്‌താവനയുടെ ലക്ഷ്യമെന്നും സിപിഐഎം കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരം നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വച്ചാണ് പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്.
കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ് പിസി ജോർജ് തന്റെ പ്രസംഗത്തിൽ വ്യക്‌തമാക്കിയത്. ഈ പരാമർശത്തിന് പിന്നാലെ പിസി ജോർജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
സംഭവത്തിന് പിന്നാലെ പിസി ജോര്‍ജിനെതിരെ ഡിജിപിക്കും, മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് പരാതി നല്‍കിയത്. കൂടാതെ പിസി ജോർജിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നിരുന്നു. വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള പരാമർശമാണ് പിസി ജോർജ് നടത്തിയതെന്നും, ഇതിലൂടെ വർഗീയത ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
Read also: സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നു; മന്ത്രി