കൊല്ലം: സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചക്ക് പ്രധാന കാരണമായെന്ന് സിപിഎമ്മിന്റെ ആരോപണം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആണ് സിപിഐക്കെതിരെ സിപിഎമ്മിന്റെ റിപ്പോർട്. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വീഴ്‌ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സിപിഎം ജില്ലാ സമ്മേളനത്തില്‍ എസ് സുദേവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സിപിഐക്കെതിരെ വിമര്‍ശനമുള്ളത്. ഇടതുമുന്നണി മൽസരിച്ച മണ്ഡലങ്ങളിലെല്ലാം കാര്യമായ വോട്ട് ചോര്‍ച്ച ഉണ്ടായി, സിപിഐ സ്‌ഥാനാർഥി മൽസരിച്ച കരുനാഗപ്പള്ളിയിലെ തോല്‍വി അപമാനമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചടയമംഗലം മണ്ഡലത്തിലുള്‍പ്പടെ സിപിഐയില്‍ രൂക്ഷമായ വിഭാഗീയത നിലനിന്നിരുന്നു. ഇത് സംബന്ധിച്ച പരസ്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നേരത്തെ ചാത്തന്നൂരിലെ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന സിപിഐയുടെ റിപ്പോര്‍ട്ടിന് മറുപടി കൂടിയാണ് സിപിഎം റിപ്പോർട്.
സിപിഐക്കെതിരായ വിമര്‍ശനത്തിനൊപ്പം ആത്‌മവിമര്‍ശനവും സിപിഎം റിപ്പോര്‍ട്ടിലുണ്ട്. എം മുകേഷിന്റെ സ്‌ഥാനാർഥിത്വത്തില്‍ ഉൾപ്പടെയുണ്ടായ ആശയക്കുഴപ്പം ജില്ലയില്‍ തിരിച്ചടിയായി. ഇരവിപുരത്ത് ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും വലിയ രീതിയില്‍ വോട്ടു ചോർച്ചയുണ്ടായി, മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കൊട്ടാരക്കരയിലെ വോട്ടു ചോര്‍ച്ചയും ചടയമംഗലത്തെ വോട്ടുചോര്‍ച്ചയും ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Most Read: അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്