ആലുവ: കേരളക്കരക്കാകെ നൊമ്പരമായി ചാന്ദ്നി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ സംസ്‌കാരം ഇന്ന് നടക്കും. പിഞ്ചുകുഞ്ഞിനെ വേദനയോടെ വിടചൊല്ലുകയാണ് നാട്. കുട്ടി ഒന്നാം ക്ളാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് സ്‌കൂൾ അങ്കണം സാക്ഷിയായത്. സഹപാഠികളും അധ്യാപകരും അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി. രാവിലെ പത്തിന് കീഴ്‌മാട് പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം. അറസ്‌റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസ്‌ഫാക് ആലത്തെ രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്ക് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മുക്കത്ത് പ്ളാസയിൽ വാടകയ്‌ക്ക് താമസിക്കുന്ന ബീഹാർ ബിഷാംപറവൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ്(5) വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപ് താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസ്‌ഫാക് ആലം. ആലുവ മാർക്കറ്റിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയെ പ്രതിയായ അസ്‌ഫാക് ആലം പീഡിപ്പിച്ചു കൊലപ്പെടുത്തുക ആയിരുന്നുവെന്ന് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
Most Read| സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി