മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ ഓഗസ്‌റ്റ് 17നകം സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഈ മാസം രണ്ടിനാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായത്.
എന്നാൽ, അതിന് രണ്ടു ദിവസം മുൻപ് ജൂൺ 30ന് എഴുതിയ കത്തിൽ അജിത്തിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് വിഭാഗം പറയുന്നത്. പാർട്ടിയുടെ പേര്, ചിഹ്‌നം എന്നിവയിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ഭാഗം കേൾക്കാതെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് ശരത് പവാർ വിഭാഗം പിന്നാലെ കത്തെഴുതി. തുടർന്നാണ് ഇരു വിഭാഗങ്ങളോടും വിശദാംശങ്ങൾ കൈമാറാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എൻസിപിയിലെ 53 എംഎൽഎമാരിൽ 40 പേരുടെ പിന്തുണയാണ് അജിത് പവാർ അവകാശപ്പെടുന്നത്. എന്നാൽ, ഇതിൽ പലരും തങ്ങൾക്കൊപ്പമാണെന്ന് ശരത് വിഭാഗവും അവകാശപ്പെടുന്നു. ഇരുപക്ഷത്തിനും ചേരാതെ നിൽക്കുന്ന ഏതാനും പേരുണ്ട്. ഒമ്പത് എംഎൽഎമാരിൽ ആറുപേർ അജിത്തിനൊപ്പമാണ്. പാർട്ടി ഭാരവാഹികളിൽ ഏറെപ്പേരും ശരത്തിനൊപ്പമാണ്. ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന മറുപടിയിൽ മാത്രമേ, ആരൊക്കെ ആർക്കൊപ്പം എന്ന കാര്യത്തിൽ വ്യക്‌തമായ ചിത്രം പുറത്തുവരൂ.
Most Read| കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; കേസ് അട്ടിമറിക്കാൻ ശ്രമം- പുനരന്വേഷണം വേണമെന്ന് അതിജീവിത