കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച കേസിൽ പരാതിയുമായി അതിജീവിത രംഗത്ത്. വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്‌ടർക്കെതിരെയാണ് അതിജീവിത പരാതി നൽകിയത്. അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിട്ടു കളഞ്ഞെന്നും, പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണ് പരാതി.
ഗൈനക്കോളജിസ്‌റ്റ് ഡോ. കെവി പ്രീതയ്‌ക്കെതിരെയാണ് അതിജീവിത പോലീസ് കമ്മീഷണർക്കും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയത്. പരാതി ഗൗരവതാരമാണെന്നും അടിയന്തിരമായി റിപ്പോർട് നൽകാൻ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്‌തമാക്കി. കഴിഞ്ഞ മാർച്ച് 18ന് തൈറോയിഡ് ശസ്‌ത്രക്രിയക്ക് ശേഷം അബോധാവസ്‌ഥയിൽ ഐസിയുവിൽ കിടക്കുമ്പോൾ ആശുപത്രി അറ്റൻഡർ എംകെ ശശീന്ദ്രൻ ലൈംഗികാതിക്രമം നടത്തിയതായി യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് യുവതിയെ പരിശോധിച്ചു റിപ്പോർട് നൽകാൻ ഡോ. കെവി പ്രീതയോട് സൂപ്രണ്ട് നിർദ്ദേശിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്‌ടറിൽ നിന്ന് പോലീസ് മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. ഈ മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും റിപ്പോർട്ടിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത പറയുന്നു.
‘വൈദ്യ പരിശോധനയിൽ അതിജീവിതയ്‌ക്ക് മുറിവോ രക്‌തസ്രാവാവോ കണ്ടില്ല. ആന്തരിക അവയവങ്ങക്ക് പരിക്കൊന്നും കണ്ടെത്താത്തതിനാൽ സാമ്പിളുകൾ ശേഖരിച്ചില്ല. ഗുരുതരമായ ലൈംഗികാതിക്രമം നേരിട്ടതായി പരിശോധന സമയത്ത് അതിജീവിത പറഞ്ഞിട്ടില്ല’ എന്നാണ് കെവി പ്രീത പോലീസിന് മൊഴി നൽകിയത്. ഈ റിപ്പാേർട് പുറത്തു വന്നതോടെയാണ് കേസിൽ അട്ടിമറി ആരോപിച്ചു അതിജീവിത രംഗത്തുവന്നത്. നിർണായക വിവരങ്ങൾ വിട്ടു കളഞ്ഞത് പ്രതിയെ സഹായിക്കാനാണെന്ന് അതിജീവിത ആരോപിച്ചു.
സംഭവിച്ച കാര്യങ്ങൾ വ്യക്‌തമായി ഡോക്‌ടറെ അറിയിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ഉന്നത സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും തുടക്കം മുതൽ ശ്രമമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് മൊഴി അട്ടിമറിച്ചതെന്നും അതിജീവിത ആരോപിച്ചു. എന്നാൽ, കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് അതിജീവിത ഇത്തരമൊരു പരാതി ഉന്നയിക്കുന്നത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് അതിജീവിതയുടെ തീരുമാനം.
NATIONAL| മണിപ്പൂർ ലൈംഗികാതിക്രമം; നഗ്‌ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം