ന്യൂഡെൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്‌ത്രീകളുടെ നഗ്‌നമായി നടത്തിച്ച വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്‌പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്‌ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്‌തമാക്കി. വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത കേസ് സിബിഐക്ക് കൈമാറുമെന്നും അമിത് ഷാ അറിയിച്ചു.
വീഡിയോ റെക്കോർഡ് ചെയ്‌തതായി ആരോപിക്കപ്പെടുന്ന വ്യക്‌തിയെ പിടികൂടിയിട്ടുണ്ടെന്നും അത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്നും അടൽ അക്ഷയ് ഊർജ ഭവന്റെ ഓഫീസിൽ എഡിറ്റർമാരുമായി നടത്തിയ ആശയവിനിമയത്തിൽ അമിത് ഷാ പറഞ്ഞു. അതിനിടെ, കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇന്നലെ രാത്രി സത്യവാങ്മൂലം സമർപ്പിച്ചത്. സ്‌ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും മണിപ്പൂരിൽ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട് തേടിയത്. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.
Most Read| ഗ്യാന്‍വാപി മസ്‌ജിദ്; വിധി അടുത്ത മാസം മൂന്നിന്- അതുവരെ സർവേക്ക് സ്‌റ്റേ