തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക.
വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ‘ എല്ലാ ജില്ലകളിലും പ്രവർത്തിച്ച് വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ പരാതികൾ ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിരമായി നടപടി സ്വീകരിക്കാനും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങൾ നമ്മെ ഉത്കണ്‌ഠപ്പെടുത്തുന്നു. സ്‌ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്‌ടപ്പെടുന്ന അവസ്‌ഥ നിസാര കാര്യമല്ലെന്നും വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയെ സ്‌റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചു. ഏത് പ്രായത്തിലുള്ള വനിതകൾ നൽകുന്ന പരാതികൾക്കും മുന്തിയ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
വനിതകൾക്ക് എതിരായ സൈബർ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി അപരാജിത എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾ ഉൾപ്പടെയുള്ള പരാതികൾ നൽകാനും ഈ സംവിധാനം ഉപയോഗിക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കേണ്ട നമ്പർ: 9497996992. ഈ നമ്പർ നാളെയാകും നിലവിൽ വരിക. പോലീസ് ആസ്‌ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. നമ്പർ: 9497900999, 9497900286.
Read also: ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം; ഉത്തരാഖണ്ഡ്