എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. തുടരന്വേഷണ റിപ്പോർട് ഈ മാസം 30ആം തീയതി തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. കൂടാതെ കേസിൽ കാവ്യാ മാധവനും ദിലീപിന്റെ അഭിഭാഷകരും പ്രതിയാകില്ല. ഇവർക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കൂടാതെ കേസിൽ കൂടുതൽ ആളുകൾ പ്രതിപട്ടികയിൽ ഉണ്ടാകില്ലെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. നിലവിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാകും തുടരന്വേഷണത്തില്‍ കേസിലെ പ്രതി. കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെ അറസ്‌റ്റ് ചെയ്‌തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്‌റ്റാണിത്. കൂടാതെ കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
Read also: മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി