എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്‌തമാക്കി ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യക്‌തമാക്കിയാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും നശിപ്പിച്ചതിന്റെ ഭാഗമായാണ് സായ് ശങ്കറിനെതിരെ അന്വേഷണം സംഘം നടപടി എടുക്കുന്നത്. കൂടാതെ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. അത് നശിപ്പിച്ചതിന്റെ ഏക സാക്ഷിയായി സായ് ശങ്കർ മാറിയേക്കും.
അഭിഭാഷകർ പിടിച്ചെടുത്ത സായ് ശങ്കറിന്റെ ലാപ്‌ടോപ് വീണ്ടെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അടങ്ങുന്നതാണ് ലാപ്‌ടോപ്. ഈ ലാപ്‌ടോപ് അഭിഭാഷകർ പിടിച്ചെടുത്തതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്‌തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത സായ് ശങ്കറിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്.
Read also: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്‌ടപരിഹാരം; 4 ആഴ്‌ചക്കകം നൽകണമെന്ന് സുപ്രീം കോടതി