കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സംസ്‌ഥാന സർക്കാർ അനുവദിച്ച നഷ്‌ടപരിഹാരം 4 ആഴ്‌ചക്കകം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് അന്തിമ അവസരം എന്ന നിലയിലാണ് ഇപ്പോൾ സുപ്രീം കോടതി സംസ്‌ഥാന സർക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്. നഷ്‌ടപരിഹാരമായി പ്രഖ്യാപിച്ച 5 ലക്ഷമോ ബാക്കി തുകയോ ലഭിക്കാനുള്ള ആളുകൾക്ക് 4 ആഴ്‌ചക്കകം ഇത് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ നഷ്‌ടപരിഹാരം കൈമാറിയ ശേഷം ഇത് സംബന്ധിച്ച റിപ്പോർട് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എൻഡോസൾഫാൻ ഇരകളായ 8 പേർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് വിധി. നഷ്‌ടപരിഹാരം വിതരണം ചെയ്യണമെന്ന് 2 തവണ ഉത്തരവ് ഉണ്ടായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടാണ് ഹരജി സമർപ്പിച്ചത്.
സർക്കാരിന്റെ കണക്കുകൾ പ്രകാരം കാസർഗോഡ് ജില്ലയിൽ 6,727 ദുരിതബാധിതർക്കാണ് നഷ്‌ടപരിഹാരം നൽകുന്നത്. ഇവരിൽ 2,966 പേർക്കാണ് ഇനിയും തുക കിട്ടാനുള്ളത്. നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ആരോഗ്യ, റവന്യൂ വകുപ്പ് കണ്ടെത്തിയവർക്കാണ് അഞ്ച് ലക്ഷം വീതം കൈമാറുന്നത്. നഷ്‌ടപരിഹാരം നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു.
Read also: ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി