ആലപ്പുഴ: വിമര്‍ശനം ശക്‌തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും നീക്കി ഡിവൈഎഫ്ഐ. 2008ല്‍ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്.
ജില്ലാ ഐക്യ ഭാരതം മേഖലാ കമ്മിറ്റി വൈസ് പ്രസിഡണ്ടായാണ് ആന്റണിയെ തിരഞ്ഞെടുത്തത്. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ പരോളില്‍ കഴിയവെ സംഘടനാ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡിവൈഎഫ്‌ഐ നടപടി.
ആന്റണിക്കു പകരം പ്രേം കുമാറിനെയാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. വൈകിട്ട് ചേര്‍ന്ന മേഖലാ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഭാരവാഹിത്വം വിവാദമായതിനെ തുടര്‍ന്ന് സിപിഎം- ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് അടിയന്തര നടപടി കൈക്കൊണ്ടത്.
2008ൽ ആലപ്പുഴയിലെ സിപിഐ പ്രവര്‍ത്തകനായിരുന്ന അജു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്റണി എന്ന ആന്റപ്പനെയാണ് ആലപ്പുഴ ആര്യാട് ഐക്യഭാരതം മേഖലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്.
എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയും ചെയ്‌തിരുന്നു. കോവിഡ് സാഹചര്യത്തില്‍ പരോളില്‍ കഴിയുകയാണ് ഇപ്പോള്‍ ആന്റണി. എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്‌റ്റന്റ് മാനേജരുമായിരുന്നു അജു.
Most Read: വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം