പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള വീട്ടിൽ നിക്ഷേപകർ എത്തിയത് സംഘർഷത്തിന് ഇടയാക്കി. കാസർഗോഡ്, കോഴിക്കോട്, കൊണ്ടോട്ടി, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നായി 35ഓളം നിക്ഷേപകരാണ് സംഘടിച്ചെത്തിയത്. ഇവരിൽ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുമുണ്ട്.
തോട്ടക്കരയിലെ വീട്ടിലെത്തിയവർ ആദ്യം നൗഷാദിനെ കാണണമെന്ന് വീട്ടിലുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു. ചെറിയ രീതിയിൽ വാക്കേറ്റവും ഉണ്ടായി. പിന്നീട് പോലീസ് സ്‌ഥലത്തെത്തി ഇവരെ പൂക്കോട്ടുംപാടം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അഡീഷണൽ എസ്‌ഐ ഒകെ വേണുവുമായി നടത്തിയ ചർച്ചയിൽ നിരവധി പരാതികളാണ് ഇവർ ഉന്നയിച്ചത്.
സ്വത്തുക്കൾ വിറ്റും പണയംവെച്ചുമാണ് പലരും നിക്ഷേപം നടത്തിയിട്ടുള്ളത്. നിക്ഷേപിച്ച ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുള്ളതെന്നും പണം നഷ്‌ടം വന്നതുകാരണം പലരും ആത്‍മഹത്യയുടെ വക്കിലാണെന്നും പരാതിക്കാർ പോലീസിനോട് പറഞ്ഞു. പരാതികൾ അതാത് പോലീസ് സ്‌റ്റേഷനുകളിൽ നൽകണമെന്നും കേസ് മലപ്പുറം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും പോലീസ് പരാതിക്കാരെ ബോധ്യപ്പെടുത്തി. ഇവരിൽ നിന്നും പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
Read also: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ