കൊളംബോ: സാമ്പത്തിക സ്‌ഥിതി വഷളായ സാഹചര്യത്തിൽ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കൻ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജി ആവശ്യപ്പെട്ട് രോഷാകുലരായ പ്രതിഷേധക്കാർ വസതിക്ക് സമീപം പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെ, പ്രസിഡണ്ട് ഗോതബയ രജപക്‌സെ ശനിയാഴ്‌ച അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രസിഡണ്ടിന്റെ വസതിക്ക് സമീപം നടന്ന അക്രമാസക്‌തമായ പ്രകടനത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച സർക്കാർ, സംഭവത്തിന് പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള ‘തീവ്രവാദ ഘടകങ്ങളെ’ കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത നിലയാണ്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.
Most Read: മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി