ന്യൂഡെൽഹി: ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ. “ഇത്രയും ബലവാനും ആരോഗ്യവാനും ആയ ഒരാൾ പെട്ടെന്ന് മരിക്കുന്നത് എങ്ങനെ? സംസ്‌ഥാന പോലീസ് ഡയറക്‌ടർ ജനറലിനെ അറിയിച്ച് കേസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച വൈകുന്നേരം മാഹുലിലെ (ചെമ്പൂർ) വീട്ടിൽ ഹൃദയാഘാതം മൂലമാണ് 37കാരനായ പ്രഭാകർ സെയിൽ മരിച്ചത് എന്നാണ് പോലീസ് അറിയിച്ചത്. മുംബൈയിലെ ഘാട്‌കോപ്പറിലെ രാജവാദി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ വച്ചുതന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സെയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങൾക്ക് സംശയങ്ങൾ ഒന്നും ഇല്ലെന്നും പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 3ന് മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്‌ഡിനിടെ ആര്യൻ ഖാനെ അറസ്‌റ്റ് ചെയ്‌തതിന് ശേഷം 25 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് എൻസിബി സാക്ഷി കെപി ഗോസാവി ചർച്ച ചെയ്യുന്നത് താൻ കേട്ടതായി അദ്ദേഹത്തിന്റെ അംഗരക്ഷകനെന്ന് അവകാശപ്പെട്ട പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. ഇയാളുടെ സത്യവാങ്മൂലം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്