കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്‌ട് പ്രകാരമാണ് മൊഴിയെടുക്കുക. ഇത് സംബന്ധിച്ച് ഉടൻ നോട്ടീസ് നൽകും. മന്ത്രിയുടെ ഇത് വരെയുള്ള മൊഴികൾ ഇ.ഡി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. മന്ത്രിയുടെ അധികാരങ്ങൾക്ക് അപ്പുറമുള്ള ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് നയതന്ത്ര ബാഗേജുകളിലെ പാക്കറ്റുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസിൽ എത്തിച്ചത് ജലീലിന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു. എന്നാൽ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ എത്തിച്ച പാക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് മന്ത്രിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദമായ പരിശോധനയും നടത്തി. ബാഗേജിന്റെ തൂക്കത്തിലുള്ള വ്യത്യാസമാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കിയത്.
കസ്റ്റംസ് ആക്റ്റ് 108 പ്രകാരമാണ് ജലീലിന്റെ വിശദീകരണം രേഖപ്പെടുത്തുക. ഈ മൊഴി പിന്നീട് മാറ്റി പറയാൻ സാധിക്കില്ല. കോടതിയിൽ തെളിവ് മൂല്യവും ഇതിനുണ്ടാകും.