തിരുവനന്തപുരം: മുഖ്യമന്ത്രിയെയോ മന്ത്രി കെ.ടി.ജലീലിനെയോ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താനാണ് സിപിഐ നിലകൊള്ളുന്നതെന്ന് പറഞ്ഞ കാനം ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ എന്നും വ്യക്തമാക്കി.
ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയര്‍ത്തി പിടിക്കുന്നത്. അതിനെ ശക്തിപ്പെടുത്താനാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് പല പാര്‍ട്ടികള്‍ ആയതുകൊണ്ടാണ്. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിച്ച് അതിനെ ശക്തിപ്പെടുത്തുകയാണ് സിപിഐയുടെ ലക്ഷ്യമെന്ന് കാനം വ്യക്തമാക്കി. അതോടൊപ്പം മുഖ്യമന്ത്രിയെയും മന്ത്രി കെ ടി ജലീലിനെയും വിമര്‍ശിച്ചുവെന്ന തരത്തില്‍ ഉയര്‍ന്നുവന്ന വാര്‍ത്തകളെയും കാനം പൂര്‍ണ്ണമായും നിഷേധിച്ചു.
കേരളത്തിലെ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായി പരാമര്‍ശിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെയും കാനം രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രവുമല്ല രാജ്യത്ത് ഭൂരിപക്ഷം ഉപയോഗിച്ച് സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി സമരം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് എതിരെയാണോ ബിജെപിക്കെതിരെയാണോ സമരം ചെയ്യേണ്ടതെന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനത്തില്‍ എത്തണമെന്നും കാനം പറഞ്ഞു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കാണണമെന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കാനം പരിഹസിച്ചു.
ചില നയപരമായ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് കാണുമ്പോള്‍ പരസ്യമായി എതിര്‍ക്കാറുണ്ട്. എന്നാല്‍ അത് മുന്നണിയെ ശിഥിലീകരിക്കാനല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
National News: കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ