കോട്ടയം: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായ പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലർച്ചെ രണ്ടരയോടെ കാനത്ത സ്വവസതിയിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.
പുലർച്ചെ ഒരുമണിയോടെ കോട്ടയത്തെ പാർട്ടി ഓഫീസിൽ എത്തിച്ച ഭൗതിക ശരീരം രണ്ടുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴും വൻ ജനാവലിയാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്. തിരുവനന്തപുരത്ത് സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരക്കാണ് വിലാപയാത്ര ആരംഭിച്ചത്.
മണ്ണന്തല ആയിരുന്നു ആദ്യ പൊതുദർശനം. വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിന് വിട ചൊല്ലി. കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി.
പ്രമേഹത്തെ തുടർന്ന് വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി കൊച്ചി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രൻ വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു മരിച്ചത്. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഈ പദവിയിലെത്തിയത്. എതിർ ശബ്‌ദങ്ങളെ മെരുക്കി സെക്രട്ടറി എന്ന നിലയിൽ സമ്പൂർണ ആധിപത്യം കാനം കൈവരിച്ച ഘട്ടത്തിലാണ് വിയോഗം.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം