ന്യൂഡെൽഹി: മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,600 ആയി ഉയരുമെന്ന് പഠനം. വാഷിംഗ്‌ടൺ സർവകലാശാലയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യുവേഷന്‍ നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഏപ്രിൽ-ആഗസ്‌റ്റ് കാലയളവിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ യജ്‌ഞത്തിന് മഹാമാരിയുടെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പഠനം മുന്നോട്ട് വെക്കുന്നുണ്ട്.
വരുംദിവസങ്ങളിൽ മഹാമാരി വളരെ രൂക്ഷമായ രീതിയിൽ രാജ്യത്തെ ബാധിക്കും. മെയ് 10 ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പ്രതിദിന കണക്ക് 5,600 ആയി ഉയരും. ഏപ്രിൽ 12നും ഓഗസ്‌റ്റ് ഒന്നിനുമിടയിൽ 3,29,000 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും, പഠനം പറയുന്നു.
സെപ്റ്റംബർ 2020 മുതൽ ഫെബ്രുവരി 2021 വരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഏപ്രിൽ മാസത്തോടെ രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്നപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടിയാണ് ഏപ്രിലിൽ സ്‌ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം.
Read also: കോവിഡ് ഇന്ത്യ; 3,46,786 പേർക്ക് രോഗബാധ, മരണം 2624