മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് തന്നെയുള്ള പ്രിയാന്‍ശു യാദവ്, ദീപക് ഗഗ്ഗാദ് എന്നിവരാണ് അറസ്‌റ്റിലായത്. മൂത്രം ഒഴിക്കാനായി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തുണി കൊണ്ട് വായ് മൂടി കെട്ടി തൊട്ടടുത്ത പാടത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി.
മാത്രവുമല്ല സംഭവം പുറത്തു പറഞ്ഞാല്‍ ഇളയ സഹോദരനെ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണി പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി സംഭവം പിതാവിനോട് വെളിപ്പെടുത്തുകയും പിന്നാലെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ആയിരുന്നു.
തുടര്‍ന്ന് പോക്‌സോ, എസ്‌സി-എസ്ടി നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കേസില്‍ എസ്‌പി ഇടപെട്ടതിന് പിന്നാലെയാണ് പ്രതികള്‍ അറസ്‌റ്റിലായത്.
Read Also: ഒമർ അബ്‌ദുള്ളയും കുടുംബവും വീണ്ടും വീട്ടുതടങ്കലിൽ