ചെന്നൈ: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌ത ദളിത് ദമ്പതികളെ വെട്ടിക്കൊന്നു. ഈറോഡ് ജില്ലയിൽ കൊടുമുടി രാമസ്വാമി(55), ഭാര്യ അരുക്കാണി (48) എന്നിവരെയാണ് മേൽജാതിക്കാർ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന നാടാർ വിഭാഗത്തിൽപ്പെട്ട സൂര്യ, പിതാവ് സ്വാമിനാഥൻ, സുഹൃത്ത് കൃപാശങ്കർ എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ദീപാവലി ആഘോഷത്തിനിടെ സൂര്യയും കൂട്ടുകാരും ദമ്പതികളുടെ 30കാരിയായ മകളെയും ഭർത്താവിനെയും പരിഹസിച്ചു. ഇതറിഞ്ഞ സമീപവാസികൾ സൂര്യയേയും കൂട്ടുകാരെയും ചോദ്യം ചെയ്യുകയും തല്ലുകയും ചെയ്‌തിരുന്നു. സൂര്യ വീട്ടിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ പ്രകോപിതനായ പിതാവ് മകനോട് പകരം ചോദിക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് സൂര്യയും സംഘവും ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ വെട്ടിക്കൊന്നത്.
ശനിയാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം; 25000 രൂപയിലധികം പിൻവലിക്കാനാവില്ല