കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഉടമയെ ചോദ്യം ചെയ്യും. നവംബര്‍ ഒന്നാം തീയതി ഈ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും ഒരു സുഹൃത്തും വാഹനാപകടത്തിൽ മരിച്ചത്.
തുടർന്ന് ഹോട്ടലിൽ നടത്തിയ പോലീസ് പരിശോധനയിൽ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായി കണ്ടെത്തിയിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യുക.
ഹോട്ടലുടമ റോയിയുടെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്ന സ്‌ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്‌തപ്പോൾ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും ഡിജെ പാർട്ടിക്കിടെ എന്തെങ്കിലും തരത്തിലുള്ള വാക്കുതർക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
എന്നാല്‍ ഡിജെ പാര്‍ട്ടി നടന്ന ഹാളിലേയും പുറത്തെ പാര്‍ക്കിങ് സ്‌ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡിവിആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. ഇതാണ് കൂടുതല്‍ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡിജെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.
രണ്ട് തവണ നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാര്‍ട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിര്‍ണായക വിവരം ലഭ്യമായത്.
Also Read: മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്