തൃശൂർ: കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയ പ്രതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസക്കിടെ മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം സ്വദേശി ഷമീറാണ് മരിച്ചത്. ക്രൂര മർദ്ദനമാണ് മരണകാരണമെന്നും വാരിയെല്ലുകൾ തകരുകയും ചെയ്‌തിട്ടുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷെമീറിന്റെ ശരീരത്തിൽ നാൽപ്പതോളം മുറിവുകൾ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
Also Read: പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു
ഷെമീറടക്കമുള്ള നാലംഗ സംഘത്തെ സെപ്റ്റംബർ 29 ന് തൃശൂർ ശക്‌തൻ സ്‌റ്റാൻഡിൽ നിന്ന് 10 കിലോ കഞ്ചാവുമായാണ് പോലീസ് പിടികൂടിയത്. കസ്‌റ്റഡിയിലിരിക്കേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഒക്‌ടോബർ 1 ന് ഷെമീറിന്റെ മരണം സംഭവിക്കുകയായിരുന്നു.