തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്‌ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുൻ വയനാട് ഡിവൈഎസ്‌പി വി.ജി കുഞ്ഞനെ അന്വേഷണ സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
വിസിയുടെയും ഡീനിന്റെയും വീഴ്‌ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചിലവ് സർവകലാശാല അക്കൗണ്ടിൽ നിന്നാകും. സർവകലാശാല ചട്ടം അനുസരിച്ചാണ് ഗവർണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുള്ള ഗവർണറുടെ നീക്കം.
അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്‌ഥാനം കൈമാറി. സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത് ഡെൽഹിയിൽ നേരിട്ടെത്തിയാണ് പഴ്‌സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐക്ക് വിടുന്നത് സർക്കാർ ഒരാഴ്‌ച വൈകിപ്പിച്ചിരുന്നു.
ഇതിനെതിരെ മരിച്ച സിദ്ധാർഥന്റെ പിതാവ് ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംസ്‌ഥാനം അതിവേഗം രേഖകൾ കൈമാറിയത്. സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം ഒമ്പതിനാണ് കേസ് സിബിഐക്ക് വിട്ട് സംസ്‌ഥാന സർക്കാർ വിജ്‌ഞാപനം ഇറക്കിയത്. ഒരാഴ്‌ചക്ക് ശേഷം 16ആം തീയതിയാണ് വിജ്‌ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് അയച്ചത്.
സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നുവെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.
Most Read| കെജ്‌രിവാളിന് കനത്ത തിരിച്ചടി; തിങ്കളാഴ്‌ച വരെ ഇഡി കസ്‌റ്റഡിയിൽ തുടരും