പാലക്കാട്: ഒറ്റപാലത്ത് പച്ചക്കറി വ്യാപാരിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോതക്കുറിശ്ശിയിലെ വ്യാപാരി അലവി (37)യാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം 16 പേരാണ് ആത്‍മഹത്യ ചെയ്‌തത്.
ലോക്ക്‌ഡൗൺ പ്രതിസന്ധിക്കിടെ വിവിധ ധനകാര്യ സ്‌ഥാപനങ്ങളും ബ്‌ളേഡ് മാഫിയകളും ചെറുകിട വ്യാപാരികളെ വലിയ സമ്മർദ്ദത്തിലാക്കുന്നതാണ് വ്യാപാരികൾ ജീവനാെടുക്കാൻ കാരണം. ഈ സാഹചര്യത്തിൽ വായ്‌പകൾക്ക് മൊറട്ടോറിയം ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അതേസമയം, ഇടുക്കിയിലും കോഴിക്കോടും ഇന്ന് മൂന്ന് പേരെയാണ് ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇവരുടെയെല്ലാം മരണത്തിന് കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ പലചരക്കുകട നടത്തിയിരുന്ന സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോധരനാണ് മരിച്ചത്.
വ്യാപാരികളുടെ പ്രതിഷേധം കനത്തപ്പോൾ കടകൾ തുറക്കാൻ അനുവാദം നൽകിയെങ്കിലും ആളുകൾക്ക് കടകളിൽ പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖയോ നിർബന്ധമാണെന്നാണ് സർക്കാർ ഉത്തരവ്. ഇതിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിട്ടുണ്ട്. ഒരു കൈ കൊണ്ട് കടകൾ തുറക്കുകയും മറുകൈ കൊണ്ട് അടക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷം തുറന്നടിച്ചു.
Also Read: കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്‌തം