മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ച് ചൈന. മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞ സാഹചര്യവും കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്‌ദാനവും കണക്കിലെടുത്താണ് ഇറക്കുമതിക്കായി ചൈന ഇന്ത്യയെ സമീപിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയ വേളയിലാണ് ചൈനയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.
നേരത്തെ അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയില്‍ നിന്നുള്ള അരി ചൈന വാങ്ങാതിരുന്നത്. ഏകദേശം 4 മില്ല്യണ്‍ ടണ്‍ അരി വര്‍ഷംതോറും ഇറക്കുമതി ചെയ്യുന്ന ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. ഇന്ത്യയാവട്ടെ ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യവും.
തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, പാകിസ്‌ഥാന്‍ എന്നീ രാജ്യങ്ങളാണ് ചൈനയുടെ പരമ്പരാഗത വിതരണക്കാര്‍. എന്നാല്‍ ഇവിടങ്ങളില്‍ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. മാത്രവുമല്ല ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍ ടണ്ണിന് കുറഞ്ഞത് 30 ഡോളര്‍ അധികാണെന്നും അരി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ടണ്ണിന് ഏകദേശം 300 ഡോളര്‍ നിരക്കില്‍ ഒരുലക്ഷം ടണ്‍ അരി ഡിസംബര്‍-ഫെബ്രുവരി കാലയളവില്‍ കയറ്റുമതി ചെയ്യാനാണ് വ്യാപാരികള്‍ കരാറുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വര്‍ഷം ചൈന കൂടുതല്‍ അരി ഇന്ത്യയില്‍ നിന്നുവാങ്ങുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡണ്ട് ബിവി കൃഷ്‌ണ റാവു പറഞ്ഞു.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍