കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജൻ എംഎൽഎയാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. അക്രമി സംഘം കൃത്യം നടത്തുന്നതിന് മുമ്പും ശേഷവും ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു ജേക്കബ് ആരോപിച്ചു.
ശ്രീനിജന്‍ എംഎല്‍എ ആയതിനു ശേഷം കഴിഞ്ഞ 10 മാസത്തിനിടെ 50ലധികം ട്വന്റി-20 പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി-20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്.
ഫെബ്രുവരി 5നാണ് ട്വന്റി-20 ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. 5നും 12നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നത്. പ്രൊഫഷണല്‍ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.
ട്വന്റി-20 പ്രസ്‌ഥാനം തുടങ്ങിയിട്ട് ഏതാണ്ട് 10 വര്‍ഷം പിന്നിടുകയാണ്. ഞങ്ങള്‍ അക്രമ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നു. ഈ 10 വര്‍ഷ കാലത്തിനുള്ളില്‍ ഒരു ട്വന്റി-20 പ്രവര്‍ത്തകനും മറ്റൊരു രാഷ്‌ട്രീയക്കാരനെ ആക്രമിച്ചിട്ടില്ല. എന്നാൽ, ഈ കാലയളവിൽ ട്വന്റി-20 ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധാന പ്രശ്‌നമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
പഞ്ചായത്തുകളില്‍ ഉദ്യോഗസ്‌ഥരായി മൂത്ത സഖാക്കളെയാണ് പ്രശ്‌നമുണ്ടാക്കാനായി നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് ഇലക്‌ട്രിസിറ്റി ബോര്‍ഡ്, പോലീസ് വകുപ്പ് തുടങ്ങി എല്ലായിടത്തും എംഎല്‍എ തങ്ങളുടെ ആളുകളെ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്. ആരെങ്കിലും നിര്‍ദ്ദേശം അനുസരിക്കുന്നില്ലെങ്കില്‍ അവരെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയാണ്. ഇത് ഏത് ഉദ്യോഗസ്‌ഥനോട് ചോദിച്ചാലും പരസ്യമായിട്ട് പറയില്ല. കാരണം അവര്‍ക്കും ഭയമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…
ദീപുവിന്റെ ശരീരത്തിൽ ബാഹ്യമായിട്ട് ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി ഇടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചു. വളരെ ആസൂത്രിതമായി ഒരു അഭിഭാഷകന്റെയും രാഷ്‌ട്രീയ നേതാവിന്റെയും കുരുട്ടു ബുദ്ധിയില്‍ ചെയ്‌ത പ്രവൃത്തിയായാണ് ഇതിനെ കാണേണ്ടത്. ക്രൂരമായി മർദ്ദിച്ച ശേഷം ആശുപത്രിയില്‍ പോയാല്‍ വീട്ടുകാരെ ഉപദ്രവിക്കുമെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. ഭയപ്പെട്ട അദ്ദേഹം വീട്ടിലേക്ക് പോയി.
പിറ്റേദിവസം അവര്‍ വീടിനു മുന്നില്‍ കാവല്‍ നിന്നു. ബക്കറ്റ് പിരിവിന് പോയതാണെന്നാണ് പറഞ്ഞത്. പക്ഷെ വീണ്ടും ഭീഷണിപ്പെടുത്താനാണ് അവിടേക്ക് പോയത്. പുറത്തിറങ്ങിയാല്‍ കുടുംബത്തെ ബാക്കി വച്ചേക്കില്ല എന്ന് പറയാനായിട്ടാണ് പോയതെന്നും സാബു ജേക്കബ് ആരോപിച്ചു.
അതിനിടെ ദീപുവിന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ അറസ്‌റ്റിലായ പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവർക്ക് എതിരെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്.
Most Read: ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം