മെൽബണ്‍: ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ളണ്ട്. ഫൈനലിൽ പാകിസ്‌ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ളണ്ട് തോൽപിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌ഥാൻ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ഇംഗ്ളണ്ട് വിജയത്തിലെത്തി.
ഇംഗ്ലണ്ടിന്റെ രണ്ടാം ലോകകപ്പ് കിരീട വിജയത്തിനാണ് ഇന്ന് മെല്‍ബണ്‍ സാക്ഷിയായത്. പോള്‍ കോളിംഗ്‌വുഡിന് ശേഷം ടി20 ലോകകപ്പ് സ്വന്തമാക്കുന്ന നായകനായി ജോസ് ബട്‌ലര്‍ മാറി. 138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്‌ളണ്ട് മോശം തുടക്കമാണ് ലഭിച്ചത്.
പവര്‍പ്‌ളേയില്‍ തന്നെമൂന്ന് വിക്കറ്റ് നഷ്‍ടമായി. അലക്‌സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്‌ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫാണ് നേരിട്ടത്. ഹെയ്ല്‍സിനെ, ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്‌റ്റോക്‌സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍, ലിയാം ലിവിസ്‌റ്റണിനെ (1) കൂട്ടുപിടിച്ച് 19ആം ഓവറില്‍ സ്‌റ്റോക്‌സ് വിജയം കൊയ്‌തെടുത്തു.
ഇതോടെ, പുരുഷ ക്രിക്കറ്റില്‍ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ഒരേസമയം നേടിയ ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇംഗ്ളണ്ട് സ്വന്തമാക്കി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ട്, വെസ്‌റ്റ്ഇന്‍ഡീസിന് ശേഷം രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി മാറി.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന