കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്‌ഥാനാർഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട് നടന്ന യോഗത്തില്‍ പിസി ജോര്‍ജ്, സെബാസ്‌റ്റ്യന്‍ കളത്തുങ്കലിനെ പലിശക്കാരനെന്ന് വിളിക്കുകയും ഇദ്ദേഹത്തെ ഇടവകയില്‍ നിന്നും ഇറക്കി വിട്ടതായി ആക്ഷേപിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
എന്നാല്‍ കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അധ്യക്ഷന്‍ എന്നതിലുപതി ഒരു പണമിടപാടും താന്‍ നടത്തുന്നില്ലെന്നും സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ പറഞ്ഞു. പാരമ്പര്യമായി നിയമവിധേയമായി ചിട്ടി ബിസിനസ് തന്റെ കുടുംബം നടത്തുന്നുണ്ട്. ഈ സ്‌ഥാപനത്തിലും തനിക്ക് നേരിട്ട് പങ്കാളിത്തമോ അധികാരമോ ഇല്ല.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുഗ്രഹം തേടി പള്ളിയിലെത്തിയ തന്നെ വികാരി ജയിംസ് തെക്കുംചേരിക്കുന്നേല്‍ ഇറക്കി വിട്ടുവെന്ന ആരോപണവും തെറ്റാണ്. ഇത് മതസ്‌പർധ വളര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ്. വൈദികന്‍ ഇരും കൈയ്യും നീട്ടി തന്നെ സ്വീകരിക്കുക ആയിരുന്നുവെന്നും ഇടത് സ്‌ഥാനാർഥി പരാതിയില്‍ പറയുന്നു.
Read Also: പൂഞ്ഞാറിൽ ഇടത്- എസ്‌ഡിപിഐ ധാരണയെന്ന് പിസി ജോർജ്