തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്‌ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്‌ഷൻ ഓഫീസർ ബിന്ദു, അസിസ്‌റ്റന്റ് അഞ്‌ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സംഭവത്തിൽ മൂന്നുപേരോടും ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം ഒമ്പതിനാണ് കേസ് സിബിഐക്ക് വിട്ട് സംസ്‌ഥാന സർക്കാർ വിജ്‌ഞാപനം ഇറക്കിയത്.
ഒരാഴ്‌ചക്ക് ശേഷം 16ആം തീയതിയാണ് വിജ്‌ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നുവെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു.
രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. കേസ് അന്വേഷണം പാതിവഴിയിൽ നിർത്തിയതിൽ പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്യാനുണ്ട്. ഡീനിനെതിരെയും നടപടി വേണം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും, അന്വേഷണം ഇനിയും നീണ്ടുപോയാൽ ക്ളിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!