ന്യൂഡെൽഹി: കനത്ത മഴയിൽ തലസ്‌ഥാനത്തെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെട്ടെന്നുള്ള മഴ പ്രവർത്തനത്തെ ബാധിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും ഡെൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിൽ വ്യക്‌തമാക്കി.
വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്‌ട്ര സർവീസുമാണ് ഡെൽഹിയിൽ നിന്ന് ജയ്‌പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.
ഡെൽഹിയിൽ സാധാരണ 648.9 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. ഇത്തവണ ഇതുവരെ 1100 മില്ലിമീറ്റർ മഴ പെയ്‌തു. 46 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഡെൽഹിയിൽ മൺസൂൺ മഴ 1,000 മില്ലിമീറ്റർ കടക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്‌തമായ മഴയെത്തുടർന്ന് ഡെൽഹി നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.
Malabar News: ദേശീയപാത ലക്കിടിയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം