ന്യൂഡെൽഹി: വടക്കു കിഴക്കൻ ഡെൽഹിയിൽ 13 വയസുള്ള ആൺകുട്ടിയെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും നാല് പേർ ചേർന്ന് വർഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തതായി റിപ്പോർട്. ഡെൽഹി വനിതാ കമ്മീഷൻ ആണ് ഇക്കാര്യം പറഞ്ഞത്.
മൂന്ന് വർഷം മുമ്പ് ലക്ഷ്‌മി നഗറിൽ നടന്ന നൃത്ത പരിപാടിയിലാണ് കുട്ടി പ്രതിയെ കണ്ടതെന്ന് വനിതാ കമ്മീഷൻ പറയുന്നു. തുടർന്ന് നൃത്തം പഠിപ്പിക്കാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വശത്താക്കുക ആയിരുന്നു. കുറച്ചു കാലം ചില നൃത്ത പരിപാടികളിൽ കുട്ടിയെ പങ്കെടുപ്പിച്ച പ്രതി, ഇതിന് പ്രതിഫലവും നൽകിയിരുന്നു.
പിന്നീട് സംഘത്തോടൊപ്പം താമസിക്കാനും ജോലി ചെയ്യാനും പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയെ മയക്കുമരുന്ന് നൽകി മുറിയിൽ താമസിപ്പിക്കുകയും ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ആയിരുന്നു.
ആ സമയത്ത് കുട്ടിക്ക് 13 വയസു മാത്രമേ ഉണ്ടായിരുന്നൂ എന്നും കുട്ടിക്ക് ശസ്‌ത്രക്രിയക്ക് ശേഷം ഹോർമോൺ മരുന്നുകൾ നൽകിയിരുന്നതായും വനിതാ കമ്മീഷൻ പറഞ്ഞു.
നാല് പേർ ചേർന്നാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സ്‌ത്രീകളുടെ വസ്‌ത്രം ധരിപ്പിച്ച് കുട്ടിയെ തെരുവിൽ ഭിക്ഷാടനത്തിന് ഇരുത്തിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കണ്ട ഒരു അഭിഭാഷകൻ വനിതാ കമ്മീഷനെ ഏൽപ്പിക്കുക ആയിരുന്നു.
വനിതാ കമ്മീഷന്റെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ട് പ്രതികൾ അറസ്‌റ്റിൽ ആയതായി പോലീസ് പറഞ്ഞു.
Also Read: അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍