ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു.
ഡെൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്, മന്ത്രിസഭാ യോഗത്തിന് ശേഷം കെജ്‌രിവാൾ പറഞ്ഞു. ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. ഡെൽഹിയിലെ മാദ്ധ്യമ സ്‌ഥാപനങ്ങളിലെ പ്രവർത്തകർക്ക് സർക്കാർ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്റെ ചിലവ് സർക്കാർ വഹിക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ 15 ലക്ഷത്തോളം ആളുകൾക്കാണ് രണ്ടാഴ്‌ചക്കിടെ ഡെൽഹിയിൽ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുകയായിരുന്നു. കഴിഞ്ഞ ദിവസം 19,832 കേസുകളും 341 മരണങ്ങളുമാണ് ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്.
Read also: സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു