കൊല്ലം: സംസ്‌ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കൈത്താങ്ങായി കെഎംഎംഎൽ (Kerala Minerals and Metals Limited). വാതക രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യവകുപ്പിന് നൽകാനുള്ള കെഎംഎംഎൽ നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ദ്രാവക രൂപത്തിലുള്ള ഓക്‌സിജനാണ് നൽകുന്നത്.
70 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റാണ് കെഎംഎംഎല്ലിൽ ഉള്ളത്. 63 ടൺ വാതക രൂപത്തിലുള്ളതും 7 ടൺ ദ്രാവക രൂപത്തിലുമുള്ള ഓക്‌സിജനും ഇവിടെ ഉൽപാദിപ്പിക്കുന്നു. കെഎംഎംഎല്ലിലെ പ്‌ളാന്റുകളുടെ പ്രവർത്തനത്തിനായാണ് വാതക രൂപത്തിലുള്ള ഓക്‌സിജൻ ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ദ്രവ രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യ മേഖലക്കും ലഭ്യമാക്കി വരുന്നു.
നിലവിൽ സിലിണ്ടറുകളിൽ വാതക രൂപത്തിലുള്ള ഓക്‌സിജൻ നിറക്കുന്ന സംവിധാനമില്ലാത്തതാണ് പ്രതിസന്ധി. ഇത് പരിഹരിക്കാൻ ഇറ്റലിയിൽ നിന്ന് പുതിയ കംപ്രസ്സർ എത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സിലിണ്ടർ വഴി വാതക ഓക്‌സിജൻ ആരോഗ്യ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കൊല്ലം ചവറയിൽ കെഎംഎംഎല്ലിന്റെ നേതൃത്വത്തിലുള്ള താൽകാലിക കോവിഡ് ചികിൽസാ കേന്ദ്രം മെയ് 9 ഞായറാഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ 200 ഓക്‌സിജൻ കിടക്കകളാണ് കേന്ദ്രത്തിൽ തയ്യാറാക്കുക.
Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി