ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ. ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഡെൽഹി ആസ്‌ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.
നാടകീയമായി ആംആദ്‌മി പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് മനീഷ് സിസോദിയ ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി എത്തിയത്. ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകർക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡെൽഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ഡെൽഹി ബജറ്റ് അവതരിപ്പിക്കാൻ ഒരാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടു. തുടർന്നാണ് സിബിഐ ഇന്നേക്ക് സമയം അനുവദിച്ചത്. സംസ്‌ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് കേസ്.
സിസോദിയ അടക്കം 15 പേരെ പ്രതിയാക്കിയാണ് ഡെൽഹി മദ്യനയ കേസിൽ സിബിഐ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡെൽഹി എക്‌സൈസ് കമ്മീഷണർ ആയിരുന്ന അരവ ഗോപി കൃഷ്‌ണ, മുതിർന്ന രണ്ടു എക്‌സൈസ് ഉദ്യോഗസ്‌ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ചു മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെൻഡർ ഒപ്പിച്ചു നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.
മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്കു വഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷൻ തുകയാണെന്നും സിബിഐ എഫ്‌ഐആറിൽ പറയുന്നു. കേസിൽ സിബിഐ നടപടികൾ തുടരുകയാണ്. അതേസമയം, കണക്കിൽപ്പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Most Read: ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കോഴിക്കോടെത്തും