ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിന് പിന്നാലെ ആംആദ്‌മി പാർട്ടിക്കെതിരെ അടുത്ത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിന്റെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് റെയ്‌ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏത് കേസിലാണ് നടപടിയെന്ന് വ്യക്‌തമല്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഡെൽഹി പട്യാല നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഗുലാബ് സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല. അതിനിടെ, ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡെൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരത്വാജ് കുറ്റപ്പെടുത്തി. മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണ് ബിജെപിയെന്ന് ഇന്ത്യക്കാർ മാത്രമല്ല ലോകം തന്നെ മനസിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.
കെജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ഡെൽഹിയിൽ ഈ 31ന് ഇന്ത്യ സഖ്യ റാലി നടത്തും. ഇന്ന് എഎപി നേതാക്കളുടെ രാജ്യസംരക്ഷണ പ്രതിജ്‌ഞയും നടക്കും. ഡെൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരരീതിയാണ് സ്വീകരിക്കുക.
അതേസമയം, കേസിൽ നേരത്തെ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇഡി ഇന്ന് വീണ്ടും കസ്‌റ്റഡി അപേക്ഷ നൽകാനാണ് സാധ്യത. എന്നാൽ, ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.
Most Read| സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!