ന്യൂഡെല്‍ഹി : ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഡെല്‍ഹി പോലീസ്. യെച്ചൂരി ഉള്‍പ്പെടെ ഉള്ള മൂന്ന് പേരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ അല്ലെന്നും പ്രതികളുടെ മൊഴിയിലാണ് ഉള്ളതെന്നും പോലീസ് പറയുന്നു.
സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രതിചേര്‍ത്തു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയ് എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ട മറ്റു നാല് പേര്‍.
Related News : ഡെൽഹി കലാപം; സീതാറാം യെച്ചൂരി അടക്കം അഞ്ചു പേർക്കെതിരെ കുറ്റപത്രം
കുറ്റപത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ഡെല്‍ഹി പോലീസിനെ ഉപയോഗിക്കുകയാണ് എന്നാണ് യെച്ചൂരി പ്രതികരിച്ചത്. ഒപ്പം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ബിജെപി ഭയക്കുന്നുണ്ടെന്നും, ഇത്തരം നടപടികളിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.