ന്യൂഡെല്‍ഹി: 2020 ഫെബ്രുവരി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡെല്‍ഹി കോടതി. ബട്ടൂര എന്നറിയപ്പെടുന്ന സുരേഷ് എന്നയാള്‍ക്കെതിരെയുള്ള കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവത്ത് പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതി കലാപവും കവര്‍ച്ചയും നടത്തിയെന്ന കുറ്റങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളോ സാക്ഷിമൊഴികളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടു എന്നത് വ്യക്‌തമാണ്. അതില്‍ സംശയമേയില്ല. പ്രോസിക്യൂഷന്റെ വാദങ്ങളോട് യോജിക്കാത്ത പരസ്‌പര വിരുദ്ധമായ മൊഴികളാണ് എല്ലാ സാക്ഷികളും നല്‍കിയിരിക്കുന്നത്. ഇയാളുടെ തിരിച്ചറിയലും വ്യക്‌തിവിവരങ്ങളും കൃത്യമായി ശേഖരിച്ചിട്ടില്ലെന്നും പ്രതിയെ വെറുതെ വിടുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കോടതി പറഞ്ഞു.
53 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ഡെല്‍ഹി കലാപത്തില്‍ ആദ്യമായി കോടതി വിധി പറയുന്ന കേസാണിത്. 2020 ഫെബ്രുവരി 25ന് സുരേഷും മറ്റുള്ളവരും ചേര്‍ന്ന് ഡെല്‍ഹിയിലെ ബാബര്‍പൂര്‍ റോഡിലുണ്ടായിരുന്ന ആസിഫ് എന്ന യുവാവിന്റെ കട തകര്‍ത്ത് സാധനങ്ങള്‍ കൊള്ളയടിച്ചു എന്നായിരുന്നു കേസ്. 2020 ഏപ്രില്‍ ഏഴിന് അറസ്‍റ്റിലായ സുരേഷ് 2021 ഫെബ്രുവരി 25ന് ജാമ്യത്തിലിറങ്ങി.
2020 ഫെബ്രുവരിയിലാണ് ഡെല്‍ഹിയില്‍ കലാപം നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ നിയമം അനുകൂലിക്കുന്നവര്‍ നടത്തിയ ആക്രമണമാണ് കലാപത്തിലേക്ക് നയിച്ചത്. 53 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 700ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്ന സാമൂഹ്യ പ്രവര്‍ത്തകർക്കും വിദ്യാർഥികൾക്കും ഡെല്‍ഹി കലാപം ആസൂത്രണം ചെയ്‌തതിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
Read also: കർഷകരുടെ പാർലമെന്റ് മാർച്ചിന് നാളെ തുടക്കം