ന്യൂഡെൽഹി: വടക്ക് കിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡെൽഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്‌ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കലാപത്തിൽ ഡെൽഹി പോലീസിലെ ഹെഡ് കോൺസ്‌റ്റബിൾ രത്തൻലാൽ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിലാണ് ഡെൽഹി ഹൈക്കോടതിയിലെ ജസ്‌റ്റിസ് സുബ്രഹ്‍മണ്യം പ്രസാദ് നിർണായകമായ പരാമർശം നടത്തിയത്. സിസിടിവികൾ ദൃശ്യങ്ങൾ നശിപ്പിച്ചതിൽ നിന്ന് തന്നെ കലാപം ആസൂത്രിതമാണെന്ന് വ്യക്‌തമാണ്.
ഡെൽഹിയിലെ ക്രമസമാധനം തകർക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടത്തിയതാണ് കലാപം. എണ്ണത്തിൽ കുറവായിരുന്ന പോലീസ് ഉദ്യോഗസ്‌ഥരെ കലാപകാരികളിൽ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. മുഹമ്മദ് ഇബ്രാഹിം വാളുമായി പ്രതിഷേധത്തിൽ പങ്കെടുത്തു എന്നതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് ജസ്‌റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബർ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താൽ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ആ ഉത്തരവിൽ കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വ്യക്‌തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ തകർത്ത് കൊണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം