ന്യൂഡെല്‍ഹി: 2020 ഫെബ്രുവരി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഏഴുപേര്‍ക്ക് അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യമായതിനാൽ കോടതി നടപടികള്‍ക്ക് കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിചാരണ അവസാനിക്കുന്നതുവരെ തടവിലിടാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യം.
വംശീയ അതിക്രമത്തിന്റെ മറവിൽ ഡെല്‍ഹിയിലെ ബ്രഹ്‌മപുരിയില്‍ വിനോദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് സഗീര്‍ അഹമ്മദ്, നവേദ് ഖാന്‍, ജാവേദ് ഖാന്‍, അര്‍ഷാദ്, ഗുല്‍സാര്‍, മുഹമ്മദ് ഇമ്രാന്‍, ചാന്ദ് ബാബു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഇവർ 20,000 രൂപ വീതം വ്യക്‌തിഗത ബോണ്ടുകള്‍ നല്‍കാനും കോടതി ഉത്തരവിട്ടു.
പുറത്തിറങ്ങി ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതിയുടെ അനുമതിയില്ലാതെ ഡെല്‍ഹി-എന്‍സിആര്‍ വിട്ടുപോകരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, കലാപം, മതത്തിന്റെ അടിസ്‌ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Read also: ബെംഗളൂരു കലാപം; മുഖ്യ സൂത്രധാരൻ എൻഐഎയുടെ കസ്‌റ്റഡിയിൽ