ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരുവിലെ കെജി ഹള്ളിയിൽ നടന്ന കലാപ കേസിൽ മുഖ്യ സൂത്രധാരനും എസ്‌ഡിപിഐ നേതാവുമായ സയ്യിദ് അബ്ബാസിനെ ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തു. 38കാരനായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 2020 ആഗസ്‌റ്റ് 11ന് കെജി ഹള്ളി പോലീസ് സ്‌റ്റേഷനിൽ നടന്ന ആക്രമണ സംഭവങ്ങളുടെ ഗൂഢാലോചനയിൽ പങ്കെടുത്ത വ്യക്‌തിയാണ് സയ്യിദ് അബ്ബാസെന്ന് എൻഐഎ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
2020 ആഗസ്‌റ്റ് 11ന് ബെംഗളൂരുവിലെ കടുഗൊണ്ടാന ഹള്ളി(കെജി ഹള്ളി) പോലീസ് സ്‌റ്റേഷന് പുറത്ത് മാരകായുധങ്ങളുമായി തടിച്ചുകൂടിയ ആയുധധാരികളായ ജനക്കൂട്ടം നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ആഗസ്‌റ്റ് 12നാണ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും, അടുത്തുള്ള വാഹനങ്ങളും, കടകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു. കേസിൽ 138 പേരെ പ്രതികളാക്കി എൻഐഎ നേരത്തെ കുറ്റപത്രം നൽകിയിരുന്നു.
പ്രതി സയ്യിദ് അബ്ബാസ് ബെംഗളൂരു നഗാവര വാർഡിലെ എസ്‌ഡിപിഐ പ്രസിഡണ്ടാണെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. ഇയാളും കൂട്ടാളികളും ചേർന്നാണ് പോലീസ് സ്‌റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് എൻഐഎ പുറത്തുവിട്ട കുറിപ്പിലൂടെ അറിയിച്ചു.
Read Also: കോവോവാക്‌സിന് രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കും