ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തി. നാലിടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളും റെയ്‌ഡ് നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മുൻ മേയർ സമ്പത്ത് രാജിന്റെ അറസ്‌റ്റ് നടന്ന് മൂന്നാം ദിവസമാണ് എൻഐഎ നഗരത്തിൽ വ്യാപകമായി റെയ്‌ഡ് നടത്തിയത്.
മരകായുധങ്ങളായ കത്തി, വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവയും, എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയിൽ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. ആഗസ്‌റ്റ് 11നാണ് ബെംഗളൂരു നഗരത്തിലെ കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷനുകൾ ആക്രമിക്കപ്പെട്ടത്.
പരിസര പ്രദേശങ്ങളിലെ നിരവധി കടകളും, നിർത്തിയിട്ട വാഹനങ്ങളും അക്രമകാരികൾ അഗ്‌നിക്കിരയാക്കി. അറുപതോളം പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് കേസുകളിലും എൻഐഎ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. മതസ്‌പർദ്ധ വളർത്തുന്ന ഫേസ്ബുക് പോസ്‌റ്റിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
കോൺഗ്രസിന് അകത്തു തന്നെയുള്ള ഉൾപ്പോരാണ് കലാപത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് മുൻ മേയറായ സമ്പത്ത് രാജിനെയും, കോൺഗ്രസ് നേതാവായ അബ്‌ദുൾ സാകിറിനെയും കേസിൽ പ്രതിചേർത്തിരുന്നു. ഡിജെ ഹള്ളി സ്‌റ്റേഷൻ കേസിൽ ഇതുവരെ 124 പേരെയും, കെജെ ഹള്ളി കേസിൽ 169 പേരെയും അറസ്‌റ്റ് ചെയ്‌തുവെന്ന് എൻഐഎ അറിയിച്ചു.
Read Also: ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍