അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡെൽഹി ക്യാപിറ്റല്‍സ് പ്ലേഓഫ് പ്രവേശനം ഉറപ്പാക്കി. വിജയലക്ഷ്യമായ 153 റണ്‍സ് ഡെൽഹി ഒരു ഓവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്‌ടത്തിൽ നേടി. നിശ്‌ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സാണ് ബംഗളൂര്‍ എടുത്തത്. ഡെൽഹിക്കായി അജങ്ക രഹാനെ (60), ശിഖര്‍ ധവാന്‍ (54) എന്നിവര്‍ തിളങ്ങി. റൺ നിരക്ക് അടിസ്‌ഥാനത്തിൽ ബംഗളൂരും പ്ലേഓഫിൽ കയറി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗളൂര്‍ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. കൂടുതല്‍ പ്രതിരോധത്തില്‍ കളിച്ച ജോഷ് ഫിലിപ്പ് വൈകാതെ പുറത്തായി. കഗിസോ റബാദോ എറിഞ്ഞ 5ആം ഓവറില്‍ 17 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രം നേടിയ ഫിലിപ്പ്, പ്രിഥ്വി ഷായുടെ കൈകളില്‍ അവസാനിച്ചു. ദേവ്ദത്ത് പടിക്കല്‍- വിരാട് കോഹ്‌ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കോഹ്‌ലി പുറത്തായി. 24 പന്തില്‍ 1 സിക്‌സും 2 ഫോറും ഉള്‍പ്പെടെ 29 റണ്‍സ് എടുത്ത ക്യാപ്റ്റനെ അശ്വിന്റെ പന്തില്‍ സ്‌റ്റോയിനിസ് പിടിച്ചെടുത്തു.
എ ബി ഡിവിലിയേഴ്സും ദേവ്ദത്തും ചേര്‍ന്ന സഖ്യത്തിനും അധികം മുന്നേറാനായില്ല. 41 പന്തില്‍ 50 റണ്‍സ് തികച്ച ഉടന്‍ ദേവ്ദത്ത് നോര്‍ജെയുടെ പന്തില്‍ ക്‌ളീൻ ബൗള്‍ഡായി ക്രീസ് വിട്ടു. ഏതാനും കൂറ്റനടികള്‍ കൊണ്ട് സ്‌കോർ ഉയര്‍ത്തിയ ഡിവിലിയേഴ്സ് അനാവശ്യ റണ്ണിന് ശ്രമിച്ച് പുറത്തായി. രണ്ട് സിക്‌സ് ഉള്‍പ്പെടെ 21 പന്തില്‍ 35 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം പുറത്തായത്. 2 പന്ത് നേരിട്ട ക്രിസ്‌മോറിസിന് അക്കൗണ്ട് തുറക്കാനായില്ല. നോര്‍ജെയുടെ പന്തില്‍, പന്താണ് ക്യാച്ച് എടുത്തത്. 11 പന്തില്‍ 17 റണ്‍സ് നേടിയ ശിവം ദുബൈ 150 കടത്തുന്നതിന് തന്റേതായ സംഭാവന നല്‍കിയ ശേഷമാണ് റബാദെയുടെ പന്തില്‍ രഹാനക്ക് ക്യാച്ച് നല്‍കി മടങ്ങിയത്. ഡെൽഹിക്കായി നോര്‍ജെ മൂന്നും റബാദ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഡെൽഹിക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. 6 പന്തില്‍ 9 റണ്‍സ് നേടിയ പ്രിഥ്വി ഷായെ മുഹമ്മദ് സിറാജ് ക്‌ളീൻ ബൗള്‍ഡാക്കി. എന്നാല്‍ മികച്ച ഫോമില്‍ ആയിരുന്ന ശിഖര്‍ ധവാന്‍, അജിങ്ക രഹാനയുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌പിന്നർമാരേയും പേസര്‍മാരേയും മാറി മാറി പരീക്ഷിച്ചെങ്കിലും കോഹ്‌ലിക്ക് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചില്ല. ഇതിനിടെ ധവാന്‍ 37 പന്തില്‍ നിന്ന് അര്‍ധ ശതകം തികച്ചു. ഫിഫ്റ്റി തികച്ച ധവാന്‍ വൈകാതെ പുറത്തായി.
ഷഹബാസ് അഹമ്മദിനെ തേഡ് മാനിലേക്ക് സ്വീപ്പ് ചെയ്യാനുള്ള ധവാന്റെ ശ്രമം ശിവം ദുബൈയുടെ കൈകളില്‍ ദയനീയമായി അവസാനിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (7) ഷഹബാസിന്റെ പന്തില്‍ സിറാജ് പിടിച്ച് പുറത്തായി. വൈകാതെ സുന്ദറിന്റെ പന്തില്‍ ദൂബെ പിടിച്ച് രഹാനയും പുറത്തായതോടെ ഡെൽഹി സമ്മര്‍ദ്ദത്തിലായി. അവസാനം 11 പന്തില്‍ 13 റണ്‍സ് വേണ്ടപ്പോള്‍ സ്‌റ്റോയിനിസ്, മുഹമ്മദ് സിറാജിനെ സിക്‌സ് അടിച്ചതോടെ കളിയുടെ ഗതി ഡെൽഹിക്ക് അനുകൂലമായി മാറി. ബംഗളൂരുവിനായി ഷഹബാസ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
Most Read: ദൈവമായ ഭീമിനെ മുസ്‌ലിം തൊപ്പി ധരിപ്പിച്ചു; രാജമൗലിയെ ഭീഷണിപ്പെടുത്തി ബിജെപി അധ്യക്ഷൻ