മുംബൈ: പ്രമുഖ സംവിധായകൻ എസ് എസ് രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്‌ജയ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ.ആർ.ആറുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നിരിക്കുന്നത്.
രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 2021 ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ചിത്രമാണ് ആർ.ആർ.ആർ (രൗദ്രം രണം രുധിരം). എൻടി രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ബ്രിട്ടീഷ് രാജ്, ഹൈദരാബാദിലെ നിസാം എന്നിവർക്കെതിരെ പോരാടിയ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ആർ.ആർ.ആർ.
ചിത്രത്തിൽ കോമരം ഭീമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂനിയർ എൻടി ആറാണ്. ചിത്രത്തിന്റെ ട്രെയിലറിൽ മുസ്‌ലീങ്ങൾ അണിയുന്ന തൊപ്പി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് എംപി കൂടിയായ ബണ്ടി രംഗത്തെത്തിയത്. ആന്ധ്രാ, തെലങ്കാന, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലെ ചില സ്‌ഥലങ്ങളിൽ ആദിവാസി നേതാവായ കോമരം ഭീമിനെ ദൈവമായി ആരാധിക്കുന്നുണ്ടെന്ന് ബണ്ടി അവകാശപ്പെടുന്നു. അതിനാൽ, ദൈവമായി കണക്കാക്കുന്ന ഒരാളെ മുസ്‌ലിം തൊപ്പി ധരിപ്പിച്ചത് ശരിയായില്ലെന്ന് ബണ്ടി പറഞ്ഞു. ഈ രംഗങ്ങൾ നീക്കിയില്ലെങ്കിൽ സംവിധായകൻ രാജമൗലി കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബണ്ടി ഭീഷണിപ്പെടുത്തി. സെൻസേഷന് വേണ്ടിയാണ് ഭീമിനെ തൊപ്പി ധരിപ്പിച്ചതെന്നും ഇത് അംഗീകരിക്കില്ലെന്നും ബണ്ടി പറഞ്ഞു.
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയിലാണ് വിവാദം. ചിത്രം 2021 ജനുവരി 8ന് റിലീസ് ചെയ്യും.