ന്യൂഡെൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ കമ്മീഷൻ മേയർ അടക്കമുള്ളവരെ കമ്മീഷൻ നോട്ടീസ് അയച്ചു വിളിച്ച് വരുത്തും.
ഹനുമാൻ ജയന്തിക്കിടെ വർഗീയ കലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20ആം തിയതി രാവിലെ ബുൾഡോസറുകളുമായി ഉത്തര ഡെൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. ‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡെൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്‌ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്‌ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്.
സ്‌ഥലത്ത് നാനൂറോളം പോലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് അവർ പൊളിക്കുകയും ചെയ്‌തു. ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീം കോടതിയിൽ ഹരജിയെത്തിയത്.
സ്‌ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്‌ഥലത്ത് നിലവിലുള്ള അവസ്‌ഥ തുടരണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
Read Also: മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്‌കി