കാസർഗോഡ്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കിയത് വ്യാപകമായ ആശങ്ക ഉയർത്തുന്നു. ഡെങ്കിപ്പനി രോഗികളെക്കൊണ്ട് ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞു. വാർഡിൽ സ്‌ഥലം ഇല്ലാതായതോടെ ശേഷിച്ചവർക്ക് വരാന്തയിൽ കിടത്തിയാണ് ചികിൽസ. മൂന്നും നാലും വാർഡുകളിലായാണ് ഡെങ്കിപ്പനി ബാധിച്ചവരെ പ്രവേശിപ്പിക്കുന്നത്. മൂന്നാം വാർഡ് പുരുഷന്മാർക്കും നാലാം വാർഡ് സ്‌ത്രീകൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. പുരുഷ വാർഡിൽ 17 പേർ ഉണ്ട്. 3 പേർ വരാന്തയിലാണ്. സ്‌ത്രീ വാർഡിൽ 11 പേരുണ്ട്. ഇവിടെ ഒരു സ്‌ത്രീക്ക് ചികിൽസ നൽകുന്നത് വരാന്തയിലാണ്.
3 കുട്ടികളും ചികിൽസയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച തീവ്രപരിചരണ വിഭാഗത്തിൽ 8 പേരുണ്ടായിരുന്നു. ഇപ്പോൾ മൂന്ന് പേരാണുള്ളത്. ഡെങ്കിപ്പനി ബാധിച്ച് വിവിധ പഞ്ചായത്തുകളിൽ നിന്നുൾപ്പടെ എത്തിയവരാണ് ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മുളിയാർ, ദേലംപാടി, ബദിയഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി നൂറോളം പേരാണ് സമീപ ആശുപത്രികളിലും മറ്റുമായി ചികിൽസ തേടിയെത്തിയത്. ഒരു കുടുംബം ഒന്നാകെ ചികിൽസയിലുണ്ട്.
കോവിഡ് കാലമായതിനാൽ പലരും പരിശോധന നടത്താതെ ഒഴിഞ്ഞു മാറുന്നുവെന്ന് പരാതിയുണ്ട്. രോഗം തീവ്രമാകുമ്പോഴാണ് ഇവർ ആശുപത്രികളിൽ ചികിൽസക്ക് എത്തുന്നത്. കാസർഗോഡ് നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസം 2 പേർ ഡെങ്കി ബാധിച്ചു ചികിൽസയിലായി. ജില്ലയിൽ പലയിടങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ ഡെങ്കി, മലമ്പനി തുടങ്ങിയവ പരത്തുന്ന കൊതുകുകൾ വ്യാപകമായുണ്ട്. കൊതുകു നശീകരണത്തിന് സർക്കാർ, നഗരസഭ തലത്തിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
Also Read: ശക്‌തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്