തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ കേരളവും തമിഴ്‌നാടും സംയുക്‌ത പരിശോധന നടത്തിയതായി റിപ്പോർട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 14ആം യോഗത്തോട് അനുബന്ധിച്ചാണ് ജൂൺ 11ന് തമിഴ്‌നാട് ഉദ്യോഗസ്‌ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്‌ഥരും ബേബി ഡാമിൽ പരിശോധന നടത്തിയത്.
ഇതിന്റെ ഭാഗമായി 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. മുറിക്കേണ്ട പതിനഞ്ച് മരങ്ങളെ സംബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടറെ അറിയിക്കാൻ മേൽനോട്ട സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ഈ നിർദ്ദേശം കൊടുത്ത കാര്യം മേൽനോട്ട സമിതി എക്‌സ് ഒഫീഷ്യോ ചെയർമാനും കേന്ദ്ര ജലകമ്മീഷനിലെ ചീഫ് എഞ്ചിനീയറുമായ ഗുൽഷൻ രാജ് സെപ്‌റ്റംബർ മൂന്നാം തീയതി ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ അറിയിച്ചു.
തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിൽ ഈ മാസം ഒന്നാം തീയതി ടികെ ജോസിന്റെ ചേമ്പറിൽ ചേർന്ന യോഗമാണ് മുല്ലപ്പെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാനുള്ള തീരുമാനമെടുത്തത്. മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാർ ടൈഗർ റിസർവ് ഈസ്‌റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്‌ടർ ഒക്‌ടോബർ 30ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്‌ഥർ യോഗം ചേർന്നത്.
Read also: 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി