ഇടുക്കി: ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ടാണ് നിഖില്‍ പൈലി. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. അറസ്‌റ്റിലായി 88ആം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്.
ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 160 സാക്ഷികളും കുറ്റപത്രത്തിലുണ്ട്. എന്നാൽ, ധീരജിനെ കുത്തിയ കത്തി ഇതുവരെ പോലീസിന് കണ്ടെടുക്കാനായിട്ടില്ല.
കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് പോലീസിനെ കുഴക്കുന്നത്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്‌ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പോലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
ജനുവരി 10നാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊലചെയ്യപ്പെടുന്നത്.നേരത്തെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Most Read: അനധികൃത ദത്ത് വീണ്ടും; മാതാവിനെതിരെ കേസെടുത്ത് പോലീസ്