ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകി. കേസിൽ അറസ്‌റ്റിലായ നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും.
അതിനിടെ, സംഭവത്തിൽ സിപിഎമ്മിന് എതിരെ ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. കേസിൽ സിപിഎമ്മിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നതെന്ന് ഇടുക്കി ഡിസിസി ആരോപിച്ചു. സംഭവത്തിൽ ഇന്നും ഇരു വിഭാഗം നേതാക്കളും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു.
കെ സുധാകരൻ കെപിസിസി തലപ്പത്ത് എത്തിയതിനാൽ മറിച്ചൊന്നും പ്രതീക്ഷിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. പ്രതിയായ നിഖിൽ പൈലിയെ തള്ളി പറയാൻ കെ സുധാകരൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ ഒളിവിലുളള പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read: യുപിയിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു എംഎൽഎ കൂടി രാജി വെച്ചു