കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ദിലീപിന്റെ നിർമാണക്കമ്പനിയിൽ നേരത്തെ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്‌ഥർ ശേഖരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്‌തതത വരുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) അമ്മ ശോഭന കോടതിയിൽ രഹസ്യമൊഴി നൽകും. ജയിലിൽ പോയി സുനിൽ കുമാറിനെ കണ്ടശേഷമാണ് ഇവർ അമ്മ മൊഴി നൽകാൻ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്.
കോടതിയിൽ താൻ എല്ലാം പറയുമെന്നും തെറ്റ് ചെയ്‌തുപോയതിൽ സുനിലിന് കുറ്റബോധമുണ്ടെന്നും ശോഭന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്റെ വാക്കില്‍ താന്‍ പെട്ട് പോയെന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേർത്തു.
ഇതിനിടെ പ്രതികളുടെ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്‌ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നും അന്വേഷിക്കും.
Most Read: ശിവസേന അന്ന് ജനിച്ചിട്ട് പോലുമില്ല; ഉദ്ദവ് താക്കറെക്കും റാവത്തിനും മറുപടിയുമായി ബിജെപി